Sports
മുംബൈ: ടി20 ലോകകപ്പിലെ സൂപ്പർ എട്ട് പോരാട്ടങ്ങളിൽ ഇന്ത്യയുടെ എതിരാളികളായി. സിംബാബ്വെ, ദക്ഷിണാഫ്രിക്ക, വെസ്റ്റിൻഡീസ് എന്നിവരാണ് ഇന്ത്യയ്ക്കൊപ്പമുള്ള ടീമുകൾ.
22ന് അഹമ്മദാബാദിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് സൂപ്പർ എട്ടിൽ ഇന്ത്യയുടെ ആദ്യ മത്സരം. 26ന് ചെന്നൈയിൽ സിംബാബ്വെയെ നേരിടുന്ന ഇന്ത്യ മാർച്ച് ഒന്നിന് കോൽക്കത്തയിൽ വെസ്റ്റിൻഡീസിനെതിരെയും കളിക്കും.
ഗ്രൂപ്പ് എയിൽ നിന്ന് കളിച്ച മൂന്ന് കളികളും ജയിച്ചാണ് ഇന്ത്യ സൂപ്പർ എട്ടിലെത്തിയിരിക്കുന്നത്. ഗ്രൂപ്പിലെ അവസാന കളിയിൽ ഇന്ത്യ ഇന്ന് നെതർലൻഡ്സിനെ നേരിടും. അതേസമയം ബുധനാഴ്ച നടക്കുന്ന മത്സരത്തിൽ നമീബിയയെ കീഴടക്കാനായാൽ പാക്കിസ്ഥാനും എ ഗ്രൂപ്പിൽ നിന്ന് സൂപ്പർ എട്ടിലെത്തും.
ശ്രീലങ്ക, ഇംഗ്ലണ്ട്, ന്യൂസീലൻഡ് എന്നീ ടീമുകളും സൂപ്പർ എട്ടിൽ പ്രവേശിച്ചു. ചൊവ്വാഴ്ച അയർലൻഡിനെതിരായ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഗ്രൂപ്പ് ബിയിൽ നിന്ന് സിംബാബ്വെ സൂപ്പർ എട്ടിലെത്തുകയായിരുന്നു. ഇതോടെ ഓസ്ട്രേലിയ പുറത്താകുകയും ചെയ്തു.
Sports
അഹമ്മദാബാദ്: ടി20 ലോകകപ്പിലെ സൂപ്പർ പോരാട്ടത്തിൽ ന്യൂസിലാൻഡിനെ തകർത്ത് ദക്ഷിണാഫ്രിക്ക. കിവീസ് ഉയർത്തിയ 176 റൺസ് വിജയ ലക്ഷ്യം ഏഴുവിക്കറ്റും 17 പന്തുകൾ ബാക്കിനിൽക്കെ ദക്ഷിണാഫ്രിക്ക മറികടന്നു.
ക്യാപ്റ്റൻ എയ്ഡൻ മാർക്രത്തിന്റെ (86) അർധ സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്കയെ തുണച്ചത്. ഡീ കോക്ക് (20), റയാൻ റിക്കിൽട്ടൻ (21 ), ഡെവാൾഡ് ബ്രവിസ് (21), ഡേവിഡ് മില്ലർ (24) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
സ്കോർ: ന്യൂസിലാൻഡ് 175/7 ദക്ഷിണാഫ്രിക്ക 178/3 (17.1). ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കിവീസിനായി മാർക്ക് ചാംപ്മാൻ 48 റൺസും ഡാരിൽ മിച്ചൽ 32 റൺസും ഫിൻ അലൻ 31 റൺസും നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാർക്കോ യാൻസൻ നാല് വിക്കറ്റെടുത്തു.
ജയത്തോടെ മൂന്ന് മത്സരങ്ങളും ജയിച്ച് ദക്ഷിണാഫ്രിക്ക ഗ്രൂപ്പ് ഡി യിൽ ആറ് പോയിന്റുമായി ഒന്നാമതെത്തി. മൂന്ന് മത്സരങ്ങളിൽ നിന്ന് രണ്ട് ജയവുമായി ന്യൂസിലാൻഡ് രണ്ടാമതാണ്.
Sports
കൊളംബോ: ഞായറാഴ്ച നടക്കുന്ന ഇന്ത്യ- പാക്കിസ്ഥാൻ മത്സരത്തിൽ അഭിഷേക് ശർമ്മയെ കളിപ്പിക്കണമെന്ന സൽമാൻ അലി ആഗയുടെ നിർദേശത്തിന് മറുപടിയുമായി സൂര്യകുമാർ യാദവ്. അഭിഷേക് കളിക്കണമെന്ന് സൽമാന് അത്ര നിർബന്ധമാണെങ്കിൽ ഞങ്ങൾ അവനെ കളിപ്പിക്കാമെന്ന് സൂര്യകുമാർ പറഞ്ഞു.
അഭിഷേക് മത്സരത്തിന് പൂർണ സജ്ജനാണെന്ന സൂചനയും സൂര്യകുമാര്‍ നല്കി. ടോസിട്ടശേഷം പാക് ടീം ക്യാപ്റ്റൻ സല്മാന് ആഗയുമായി ഹസ്തദാനം ചെയ്യുമോയെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാതെ സൂര്യകുമാർ യാദവ് ഒഴിഞ്ഞുമാറി. ടോസ് സമയത്തെ ഹസ്തദാനത്തെക്കുറിച്ച് നമുക്ക് അപ്പോൾ കാണാം.
24 മണിക്കൂർ കൂടി കാത്തിരിക്കൂ എന്നായിരുന്നു സൂര്യകുമാറിന്റെ പ്രതികരണം. പാക് സ്പിന്നർ ഉസ്മാൻ താരിഖിന്റെ ബൗളിംഗ് രീതി വ്യത്യസ്തമാണ്. പക്ഷേ അയാൾക്ക് മുന്നിൽ കീഴടങ്ങാൻ ഞങ്ങൾ ഉദ്ദേശിക്കുന്നില്ലെന്നും സൂര്യകുമാർ പറഞ്ഞു.
Sports
കൊളംബോ: ഇന്ത്യൻ ടീമുമായി ഹസ്തദാനം ചെയ്യാൻ തന്റെ ടീം തയാറാണെന്ന് പാക് നായകൻ സൽമാൻ അലി ആഗ. കൊളംബോയിൽ ഇന്ത്യ- പാക് പോരാട്ടത്തിനു മുന്നോടിയായി നടത്തിയ വാർത്താ സമ്മേളനത്തിലാണ് ആഗ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ഏഷ്യാ കപ്പിലും ടി20 ലോകകപ്പിലും ഇരു ടീമംഗങ്ങളും ഹസ്തദാനം ചെയ്തിരുന്നില്ല. ക്രിക്കറ്റ് അതിന്റെ സ്പിരിറ്റോടെ കളിക്കണം. ഓപ്പണര്‍ അഭിഷേക് ശര്‍മ കളിക്കണമെന്നാണ് തങ്ങളുടെ ആഗ്രഹം. അസുഖബാധിതനായ അഭിഷേക് എത്രയും വേഗം സുഖം പ്രാപിക്കട്ടെ.
ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ക്കെതിരെ കളിക്കാനാണ് പാക്കിസ്ഥാന് ആഗ്രഹിക്കുന്നതെന്നും സല്മാന് ആഗ വ്യക്തമാക്കി. ഉസ്മാന് താരിഖിന്റെ ബൗളിംഗ് ആക്ഷനെക്കുറിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമാണ്.
ഉസ്മാന് താരിഖിന്റെ ബൗളിംഗ് ആക്ഷന്‍ ഐസിസി അംഗീകരിച്ചതാണ്. ഐസിസി പരിശോധിക്കുകയും രണ്ട് തവണ ക്ലിയറൻസ് നൽകുകയും ചെയ്തതാണ്. പിന്നെ എന്തിനാണ് വിവാദമെന്നും അദ്ദേഹം ചോദിച്ചു.
Sports
ചെന്നൈ: ടി20 ലോകകപ്പിൽ നെതര്‍ലന്‍ഡ്സിനെതിരെ അമേരിക്കയ്ക്ക് ജയം. ചെന്നൈ എം.എ.ചിദംബരം സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 93 റൺസിന്റെ ജയമാണ് അമേരിക്ക സ്വന്തമാക്കിയത്. സ്കോർ: അമേരിക്ക 196/6 നെതര്‍ലന്‍ഡ് 103 (15.5).
അമേരിക്ക ഉയർത്തിയ 197 റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ നെതര്‍ലൻഡ് 15.5 ഓവറിൽ 103 റൺസിന് എല്ലാവരും പുറത്തായി. നെതര്‍ലന്‍ഡ്സ് നിരയിൽ നാല് ബാറ്റ്സ്മാൻമാർക്ക് മാത്രമെ രണ്ടക്കം കടക്കാൻ കഴിഞ്ഞൊള്ളൂ.
23 റൺസ് നേടിയ ബാസ് ഡി ലീഡാണ് അവരുടെ ടോപ് സ്കോറർ. അമേരിക്കയ്ക്കായി ഹർമീത് സിംഗ് നാലും ഷാഡ്ലി വാൻ ഷാൽക്വിക്ക് മൂന്നും വിക്കറ്റ് നേടി. ആദ്യം ബാറ്റ് ചെയ്ത അമേരിക്കയ്ക്കായി സൈതേജ മുക്കമല്ല (79) അർധസെഞ്ചുറി നേടി.
ശുഭം രഞ്ജനെ (48), മോനാങ്ക് പട്ടേൽ (36) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. നെതര്‍ലന്‍ഡ്സിനുവേണ്ടി ബാസ് ഡി ലീഡ് മൂന്ന് വിക്കറ്റ് നേടി.
Sports
ചെന്നൈ: ടി20 ലോകകപ്പിൽ അമേരിക്കയ്ക്കെതിരെ നെതര്‍ലന്‍ഡ്സിന് 197 റൺസ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത അമേരിക്ക നിശ്ചിത ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 196 റൺസ് നേടി.
അർധസെഞ്ചുറി നേടിയ സൈതേജ മുക്കമല്ലയുടെ (79) പ്രകടനമാണ് യുഎസിനെ തുണച്ചത്. ശുഭം രഞ്ജനെ (48), മോനാങ്ക് പട്ടേൽ (36) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
നെതര്‍ലന്‍ഡ്സിനുവേണ്ടി ബാസ് ഡി ലീഡ് മൂന്നും ഫ്രെഡ് ക്ലാസൻ, കൈൽ ക്ലൈൻ, ലോഗൻ വാൻ ബീക്ക് എന്നിവർ ഓരോവിക്കറ്റ് വീഴ്ത്തി.
Sports
ന്യൂഡൽഹി: ടി20 ലോകകപ്പില്‍ നമീബിയക്കെതിരായ മത്സരത്തിൽ സഞ്ജു സാംസൺ ഓപ്പണറായേക്കും. കടുത്ത പനിയും വയറുവേദനയും കാരണം അഭിഷേകിന് നമീബിയയ്ക്കെതിരായ മത്സരത്തിൽ വിശ്രമം അനുവദിച്ചേക്കും.
അസുഖത്തെത്തുടര്‍ന്ന് ചൊവ്വാഴ്ച വൈകുന്നേരം അരുണ്‍ ജെയ്റ്റ്ലി സ്റ്റേഡിയത്തില്‍ നടന്ന പരിശീലന സെഷനില്‍ താരം പങ്കെടുത്തില്ല. ഇതോടെ മലയാളി താരം സഞ്ജു സാംസണ് പ്ലേയിംഗ് ഇലവനിലേക്ക് തിരിച്ചെത്താനുള്ള സാധ്യത തെളിഞ്ഞു.
സഞ്ജു സാംസണും ഇഷാന് കിഷനും ഒരേ നെറ്റില്‍ മണിക്കൂറുകളോളം പരിശീലനം നടത്തി. ആദ്യ മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. വ്യാഴാഴ്ച വൈകുന്നേരമാണ് ഇന്ത്യയും നമീബിയയും തമ്മിലുള്ള മത്സരം.
യുഎസ്എക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ കളിക്കുമ്പോഴും അഭിഷേകിന് ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. ആ മത്സരത്തില്‍ ബാറ്റിംഗിന് ഇറങ്ങിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ താരം ഫീല്‍ഡിംഗിന് എത്തിയിരുന്നില്ല.
Sports
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ പാക്കിസ്ഥാനെതിരെ അമേരിക്കയ്ക്ക് കൂറ്റൻ വിജയ ലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാൻ ഒമ്പതുവിക്കറ്റ് നഷ്ടത്തിൽ 190 റൺസ് നേടി.
അർധ സെഞ്ചുറി നേടിയ സാഹിബ്സാദ ഫർഹാന്റെ (73) പ്രകടനമാണ് പാക് പടയെ കൂറ്റൻ സ്കോറിലേക്കെത്തിച്ചത്. ബാബർ അസം (46), ഷദാബ് ഖാൻ (30) എന്നിവർ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. യുഎസ്എയ്ക്ക് വേണ്ടി ഷാഡ്ലി വാന്‍ ഷാല്‍ക്വിക്ക് നാല് വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഇന്ത്യയ്ക്കെതിരായ മത്സരത്തിലും ഷാല്‍ക്വിക്ക് നാല് വിക്കറ്റ് സ്വന്തമാക്കിയിരുന്നു. ആദ്യ മത്സരത്തിൽ നെതർലൻഡ്സിനെ തോൽപ്പിച്ച പാക്കിസ്ഥാൻ രണ്ടാം ജയം തേടിയാണ് കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തിൽ ഇന്ത്യയോട് തോറ്റ അമേരിക്കയ്ക്ക് ജയം അനിവാര്യമാണ്.
Sports
കൊളംബോ: ടി20 ലോകകപ്പിൽ ശ്രീലങ്കയ്ക്ക് കനത്ത തിരിച്ചടി. അവരുടെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ വാനിന്ദു ഹസരങ്ക പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായി.
അയര്‍ലന്‍ഡിനെതിരെ നടന്ന ആദ്യ മത്സരത്തിനിടെയാണ് ഹസരങ്കയുടെ ഇടത് കാലിലെ പേശികള്‍ക്ക് പരിക്കേറ്റത്. എംആര്‍ഐ സ്കാനിംഗില്‍ പേശികള്‍ക്ക് ഗുരുതരമായ തകരാര്‍ സംഭവിച്ചതായി കണ്ടെത്തി. തുടര്‍ന്ന് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരമാണ് അദ്ദേഹം ലോകകപ്പില്‍ നിന്ന് പിന്മാറാന് തീരുമാനിച്ചത്.
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഹസരങ്ക പരിക്കിന്റെ പിടിയിലാണ്. ഗ്രൂപ്പ് ബിയില്‍ അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ശ്രീലങ്കയ്ക്ക് ഇനി ശനിയാഴ്ച്ച ഒമാനെ നേരിടണം. 16ന് ഓസ്ട്രേലിയക്കെതിരേയും ലങ്കയ്ക്ക് മത്സരമുണ്ട്. 19ന് സിംബാബ്യേയും നേരിടും.
Sports
കോൽക്കത്ത: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് സി പോരാട്ടത്തിൽ ഇറ്റലിയെ 73 റൺസിന് പരാജയപ്പെടുത്തി സ്കോട്ട്ലൻഡ്. ആദ്യം ബാറ്റ് ചെയ്ത സ്കോട്ട്ലൻഡ് ഉയർത്തിയ 208 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇറ്റലി 16.4 ഓവറിൽ 134 റൺസിനു പുറത്തായി.
അർധസെഞ്ചുറി നേടിയ ബെൻ മനെന്റിയാണ് (52) ഇറ്റലിയുടെ ടോപ് സ്കോറർ. താരത്തെ കൂടാതെ, ഹാരി മനെന്റി (37), ജെ.ജെ. സ്മട്ട്സ് (22), ആന്തണി മോസ്ക (13) എന്നിവർക്കു മാത്രമേ രണ്ടക്കം കടക്കാനായുള്ളൂ.
സ്കോട്ട്ലൻഡിനു വേണ്ടി മൈക്കൽ ലീസ്ക് നാലുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാർക്ക് വാട്ട് രണ്ടും ബ്രാഡ് കറീ, ബ്രാഡ് വീൽ, ഒലിവർ ഡേവിഡ്സൺ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ സ്കോട്ട്ലൻഡിന് ജോർജ് മുൻസിയുടെ വെടിക്കെട്ട് അർധസെഞ്ചുറിയാണ് മികച്ച സ്കോർ സമ്മാനിച്ചത്. 54 പന്തിൽ 13 ബൗണ്ടറികളും രണ്ടു സിക്സറുമുൾപ്പെടെ 84 റൺസെടുത്ത മുൻസിയാണ് ടോപ് സ്കോറർ.
അതേസമയം, ബ്രണ്ടൻ മക്മുല്ലൻ (41), മൈക്കൽ ജോൺസ് (37), മൈക്കൽ ലീസ്ക് (22) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
Sports
ലാഹോര്‍: ടി20 ലോകകപ്പില്‍ ഇന്ത്യ- പാക്കിസ്ഥാൻ മത്സരം നടത്താനുള്ള നീക്കവുമായി ഐസിസി. 15ന് കൊളംബോയിൽ നടക്കേണ്ട മത്സരത്തിൽ നിന്ന് പിന്മാറുമെന്ന നിലാപടില്‍ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്.
ഇതിനിടെ പിസിബിയുമായുള്ള ചർച്ചയ്ക്കായി ഐസിസി പ്രതിനിധികൾ ലാഹോറിലെത്തി. ഐസിസി ഡെപ്യൂട്ടി ചെയർമാൻ ഇമ്രാൻ ഖവാജ, ബോർഡ് അംഗം മുബഷീർ ഉസ്മാനി എന്നിവരാണ് ലഹോറിൽ എത്തിയത്. ചര്‍ച്ചയില്‍ പിസിബിയെ അനുനയിപ്പിക്കാമെന്നാണ് ഐസിസിയുടെ പ്രതീക്ഷ.
ലോകകപ്പില്‍ ഇന്ത്യക്കെതിരെ പാക്കിസ്ഥാന് ടീം കളിക്കില്ലെന്ന് പ്രഖ്യാപിച്ചത് പാക് പ്രധാനമന്ത്രിയായ ഷഹബാസ് ഷരീഫാണ്. അതിനാൽ പാക് പ്രധാനമന്ത്രിയുടെ മുഖം രക്ഷിച്ചുള്ള സമവായത്തിനാണ് ഐസിസിയും ശ്രമിക്കുന്നത്.
Sports
ചെന്നൈ: ട്വന്റി20 ലോകകപ്പിൽ അഫ്ഗാനിസ്ഥാനെ അഞ്ചുവിക്കറ്റിന് വീഴ്ത്തി ന്യൂസിലൻഡ്. ആദ്യം ബാറ്റ് ചെയ്ത അഫ്ഗാൻ ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം 17.5 ഓവറിൽ അഞ്ചുവിക്കറ്റ് നഷ്ടത്തിൽ കിവീസ് മറികടന്നു.
അർധസെഞ്ചുറി നേടിയ ടിം സീഫർട്ടിന്റെ ഇന്നിംഗ്സാണ് കിവീസിന് വിജയം സമ്മാനിച്ചത്. 42 പന്തിൽ ഏഴു ബൗണ്ടറികളും മൂന്നു സിക്സറുമുൾപ്പെടെ 65 റൺസെടുത്ത സീഫർട്ടാണ് കിവീസ് നിരയിലെ ടോപ് സ്കോറർ.
അതേസമയം, ഗ്ലെൻ ഫിലിപ്സ് (25 പന്തിൽ 42), മാർക്ക് ചാപ്മാൻ (28), ഡാരിൽ മിച്ചൽ (25) എന്നിവരും ഭേദപ്പെട്ട സംഭാവനകൾ നല്കി. അഫ്ഗാനു വേണ്ടി മുജീബ്-ഉർ റഹ്മാൻ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ അസ്മത്തുള്ള ഒമർസായ്, റാഷിദ് ഖാൻ, മുഹമ്മദ് നബി എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ, ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത അഫ്ഗാനിസ്ഥാൻ അർധസെഞ്ചുറി നേടിയ ഗുൽബാദിൻ നായിബിന്റെ (63) കരുത്തിലാണ് ഭേദപ്പെട്ട സ്കോറിലെത്തിയത്. റഹ്മാനുള്ള ഗുർബാസ് (27), സെദിഖുള്ള അടൽ (29), ദർവിഷ് റസൂലി (20) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ന്യൂസിലൻഡിനു വേണ്ടി ലോക്കി ഫെർഗൂസൺ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെന്റി, ജേക്കബ് ഡഫി, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
ചെന്നൈ: ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരേ ന്യൂസിലൻഡിന് 183 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാൻ നിശ്ചിത 20 ഓവറിൽ ആറുവിക്കറ്റ് നഷ്ടത്തിൽ 182 റൺസെടുത്തു.
അർധസെഞ്ചുറി നേടിയ ഗുൽബാദിൻ നായിബിന്റെ (63) കരുത്തിലാണ് അഫ്ഗാൻ ഭേദപ്പെട്ട സ്കോറിലെത്തിയത്. റഹ്മാനുള്ള ഗുർബാസ് (27), സെദിഖുള്ള അടൽ (29), ദർവിഷ് റസൂലി (20) എന്നിവർ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
ന്യൂസിലൻഡിനു വേണ്ടി ലോക്കി ഫെർഗൂസൺ രണ്ടുവിക്കറ്റ് വീഴ്ത്തിയപ്പോൾ മാറ്റ് ഹെന്റി, ജേക്കബ് ഡഫി, രചിൻ രവീന്ദ്ര എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
Sports
കോൽക്കത്ത: ടി20 ലോകകപ്പിൽ വെസ്റ്റ്ഇൻഡീസിനെതിരെ സ്കോട്ട്ലൻഡിന് 183 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് അഞ്ചുവിക്കറ്റ് നഷ്ടത്തിലാണ് 182 റൺസ് നേടിയത്.
മധ്യനിര ബാറ്റ്സ്മാൻ ഷിമ്രോൺ ഹെറ്റ്മെയർ (64) നടത്തിയ തകർപ്പൻ ബാറ്റിംഗാണ് അവരെ ശക്തമായ നിലയിലെത്തിച്ചത്. ബ്രാൻഡൻ കിംഗ് (35) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
സ്കോട്ട്ലൻഡിനായി ബ്രാഡ് ക്യൂറി രണ്ടും ഒലിവർ ഡേവിഡ്സൺ, മൈക്കൽ ലീസ്ക്, സുഫിയാൻ ഷരീഫ് എന്നിവർ ഓരോ വിക്കറ്റും നേടി.
Sports
മുംബൈ: ഇന്ന് അവസാനവട്ട ഒരുക്കം, തുടര്‍ന്ന് ശനിയാഴ്ച മുതല്‍ പോരാട്ടം. ഐസിസി ട്വന്റി-20 പുരുഷ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയുടെ സന്നാഹ മത്സരം ഇന്നു നടക്കും.
ദക്ഷിണാഫ്രിക്കയ്ക്ക് എതിരേ രാത്രി ഏഴിന് മുംബൈ ഡി.വൈ. പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. 2024 ട്വന്റി-20 ലോകകപ്പ് ജേതാക്കളായ ഇന്ത്യ, കിരീടം നിലനിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് കളത്തിലെത്തുന്നത്. അതും സ്വന്തം നാട്ടില്‍. ലോകകപ്പിലെ ഹോട്ട് ഫേവറിറ്റുകളാണ് സൂര്യകുമാര്‍ യാദവ് നയിക്കുന്ന ടീം ഇന്ത്യ. 2007ല്‍ ട്വന്റി-20 ലോകകപ്പ് ആരംഭിച്ചതു മുതല്‍ ഒരു എഡിഷനില്പോലും ഒരു ടീമും ഫേവറിറ്റുകളായി ടൂര്‍ണമെന്റില്‍ എത്തിയിട്ടില്ലെന്നതും ചരിത്രം.
തിലക്, പ്ലേയിംഗ് ഇലവന്
ശസ്ത്രക്രിയയ്ക്കുശേഷം തിരിച്ചെത്തിയ തിലക് വര്‍മ ഇന്നു ദക്ഷിണാഫ്രിക്കയ്ക്കെതിരേ കളിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ ദിവസം യുഎസ്എയ്ക്ക് എതിരായ ഇന്ത്യ എയുടെ സൗഹൃദ മത്സരത്തില്‍ തിലക് ഇറങ്ങിയിരുന്നു. മൂന്നാം നമ്പറായി ക്രീസിലെത്തിയ തിലക്, 24 പന്തില്‍ രണ്ട് സിക്സും മൂന്ന് ഫോറും അടക്കം 38 റണ്‍സ് നേടി. ഇന്നു തിലക് തിരിച്ചെത്തിയാല്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവന് എങ്ങനെ ആയിരിക്കും എന്നതും ചോദ്യമാണ്. ഫോമില്ലാതെ വിഷമിക്കുന്ന സഞ്ജു സാംസണ് ഫസ്റ്റ് ഇലവനില്‍ ഉണ്ടാകുമോ എന്നും കണ്ടറിയാം. ന്യൂസിലന്‍ഡിന് എതിരായ പരമ്പരയില്‍ തിലകിനു പകരം വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന് കിഷനായിരുന്നു കളിച്ചത്.
ചരിത്രം പിറക്കുമോ..?
ട്വന്റി-20 ലോകകപ്പ് ചരിത്രത്തില്‍ ഇതുവരെ ഒരു ടീമും കിരീടം നിലനിര്‍ത്തിയിട്ടില്ല. മാത്രമല്ല, ഒരു ആതിഥേയ രാജ്യവും ചാമ്പ്യന്മാരായിട്ടുമില്ല. ഈ രണ്ട് ചരിത്രവും തിരുത്താന്‍ സൂര്യകുമാര്‍ യാദവിന്റെ ടീം ഇന്ത്യക്കു സാധിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്. 2026 കിരീടം സ്വന്തമാക്കിയാല്‍ ഐസിസി ട്വന്റി-20 പുരുഷ ലോകകപ്പില്‍ മൂന്നു തവണ ചാമ്പ്യന്മാരാകുന്ന ആദ്യ ടീം എന്ന ചരിത്രവും ഇന്ത്യക്കു സ്വന്തമാക്കാം. 2007, 2024 വര്‍ഷങ്ങളിലാണ് ഇന്ത്യ ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് (2010, 2022), വെസ്റ്റ് ഇന്‍ഡീസ് (2012, 2016) ടീമുകളും രണ്ടു തവണ ലോകകപ്പ് സ്വന്തമാക്കിയിട്ടുണ്ട്.
അപ്ഗ്രേഡ് ടീം
ഒരു കാര്യം ഉറപ്പാണ്. 2024ല്‍ ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിനേക്കാള്‍ ഗ്രേഡ് കൂടിയ സംഘമാണ് ഇത്തവണത്തേത്. കാരണം ട്വന്റി-20 ഫോര്‍മാറ്റില്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങള്‍ ഇത്തവണ ഇന്ത്യന്‍ സംഘത്തിലുണ്ട്. അതുകൊണ്ടുതന്നെയാണ് 2026 ലോകകപ്പില്‍ ഇന്ത്യ ഫേവറിറ്റുകളുടെ സീറ്റില്‍ ഇരിക്കുന്നത്.
2024ല്‍ വെസ്റ്റ് ഇന്‍ഡീസ്, യുഎസ്എ എന്നിവിടങ്ങളിലെ വേറിട്ട സാഹചര്യങ്ങളില്‍ കപ്പുയര്‍ത്തിയ ടീമാണ് ഇന്ത്യയുടേത്. ഇത്തവണ പരിചിത സാഹചര്യത്തിലാണ് ടീം ഇന്ത്യ ഇറങ്ങുന്നതെന്നതാണ് ഹൈലൈറ്റ്.
Sports
ഇസ്ലാമാബാദ്: ടി20 ലോകകപ്പിൽ നിന്ന് പിൻമാറുമെന്ന ഭീഷണിക്കിടെ പാക്കിസ്ഥാൻ ടീമിനെ പ്രഖ്യാപിച്ചു. ടൂർണമെന്റിൽ നിന്ന് പാക്കിസ്ഥാൻ പിൻമാറുകയാണെങ്കിൽ മറ്റൊരു ടീമിനെ കണ്ടെത്താൻ ഐസിസി നീക്കങ്ങൾ ആരംഭിച്ചതോടെയാണ് പാക് ക്രിക്കറ്റ് ബോർഡ് 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്.
കഴിഞ്ഞ സെപ്റ്റംബറിൽ ഏഷ്യാ കപ്പിൽ പങ്കെടുത്ത സ്ക്വാഡിൽ നിന്ന് കാര്യമായ മാറ്റങ്ങൾ വരുത്തിയാണ് ലോകകിരീടത്തിനായി പാക് പട ഇറങ്ങുന്നത്. സൽമാൻ അലി ആഗ ക്യാപ്റ്റനായി തുടരുന്നുണ്ടെങ്കിലും ഫാസ്റ്റ് ബൗളർമാരായ ഹാരിസ് റൗഫ്, മുഹമ്മദ് വസീം ജൂണിയർ എന്നിവരെ ഒഴിവാക്കി.
ടൂർണമെന്റ് ആരംഭിക്കുന്നതിന് ഒരു മാസം മുമ്പെങ്കിലും ടീമിനെ പ്രഖ്യാപിക്കണമെന്ന ഐസിസി ചട്ടം ലംഘിച്ചാണ് പാക്കിസ്ഥാൻ തങ്ങളുടെ സ്ക്വാഡിനെ പ്രഖ്യാപിച്ചത്. ശ്രീലങ്കയിലാണ് പാക്കിസ്ഥാന്റെ എല്ലാ മത്സരങ്ങളും ക്രമീകരിച്ചിരിക്കുന്നത്.
നെതർലൻഡ്സ്, യുഎസ്എ, നമീബിയ, ഇന്ത്യ എന്നിവർക്കൊപ്പം ഗ്രൂപ്പ് എയിലാണ് പാക്കിസ്ഥാൻ. ഫെബ്രുവരി ഏഴിന് കൊളംബോയിൽ നെതർലൻഡ്സിനെതിരെയാണ് അവരുടെ ആദ്യ മത്സരം.
പാക്കിസ്ഥാന് ടീം: സൽമാൻ അലി ആഗ (ക്യാപ്റ്റൻ), ബാബർ അസം, ഷഹീൻ ഷാ അഫ്രീദി, ഫഖർ സമാൻ, ഷദാബ് ഖാൻ, നസീം ഷാ, അബ്രാർ അഹമ്മദ്, ഫഹീം അഷ്റഫ്, ഖവാജ മുഹമ്മദ് നഫയ് (വിക്കറ്റ് കീപ്പർ), മുഹമ്മദ് നവാസ്, മുഹമ്മദ് സൽമാൻ മിർസ, സാഹിബ്സാദ ഫർഹാൻ, സയിം അയൂബ്, ഉസ്മാൻ ഖാൻ, ഉസ്മാൻ താരിഖ്.
Sports
വെല്ലിംഗ്ടൺ: ടി20 ലോകകപ്പ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ന്യൂസിലാൻഡിന് കനത്ത തിരിച്ചടി. പരിക്കേറ്റ പേസർ ആദം മിൽനെ ടൂർണമെന്റിൽ നിന്ന് പുറത്തായി. മിൽനെയ്ക്ക് പകരം പേസർ കൈൽ ജാമിസണെ ടീമിൽ ഉൾപ്പെടുത്തി.
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയില്‍ കൈൽ ജാമിസൺ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. ദക്ഷിണാഫ്രിക്കൻ ടി20 ലീഗിൽ കളിക്കുന്നതിനിടെയാണ് 33-കാരനായ മിൽനെയുടെ തുടയിലെ പേശികള്‍ക്ക് പരിക്കേറ്റത്.
തുടര്‍ പരിശോധനയിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ വിശ്രമം അനുവദിക്കുകയായിരുന്നു. മില്‍നെ പുറത്തായതോടെ ട്രാവല്‍ റിസർവായി ടീമിനൊപ്പമുണ്ടായിരുന്ന കൈൽ ജാമിസൺ ഔദ്യോഗികമായി 15 അംഗ ടീമിന്റെ ഭാഗമായി.
Sports
ധാക്ക: ടി20 ലോകകപ്പിൽ ഇന്ത്യയിൽ കളിക്കില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. കഴിഞ്ഞ ദിവസം ഐസിസി ഇതു സംബന്ധിച്ച് ബംഗ്ലാദേശിന് അന്ത്യശാസനം നൽകിയിരുന്നു. അനാവശ്യ സമ്മര്‍ദ്ദം ചെലുത്തി അനുസരിപ്പിക്കാന്‍ നോക്കേണ്ടെന്ന് ബംഗ്ലാദേശ് കായിക മന്ത്രാലയം ഉപദേശകന് ആസിഫ് നസ്റുള്‍ പറഞ്ഞു.
21ന് മുമ്പ് മറുപടി നല്‍കിയില്ലെങ്കില്‍ ബംഗ്ലാദേശിന് പകരം സ്കോട്ലന്ഡിനെ ലോകകപ്പില്‍ ഉൾപ്പെടുത്തുമെന്നും ഐസിസി വ്യക്തമാക്കിയിരുന്നു. സുരക്ഷാപരമായ കാരണങ്ങളാലാണ് ഇന്ത്യയില്‍ കളിക്കാത്തതെന്ന് ബംഗ്ലാ ക്രിക്കറ്റ് ബോർഡ് അറിയിച്ചു. എന്നാൽ ഐസിസി ഈ നിലപാട് തള്ളി.
കളിക്കാരുടെ സുരക്ഷ സംബന്ധിച്ച ആശങ്കകൾ ചൂണ്ടിക്കാട്ടി മത്സരങ്ങൾ ശ്രീലങ്കയിലേക്ക് മാറ്റണമെന്നും ഗ്രൂപ്പ് മാറ്റണമെന്നുമാണ് ബിസിബിയുടെ ആവശ്യം. എന്നാൽ ഇതൊന്നും അംഗീകരിക്കാൻ കഴിയില്ലെന്ന നിലപാടിലാണ് ഐസിസി.
Sports
ധാക്ക: ഐസിസി ടി20 ലോകകപ്പിൽ ബംഗ്ലാദേശ് പങ്കെടുക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം 21 ന് ഉണ്ടാകുമെന്ന് റിപ്പോർട്ട്. കഴിഞ്ഞ ശനിയാഴ്ച ധാക്കയിൽ ഇതു സംബന്ധിച്ച് ചർച്ചകൾ നടന്നു. ലോകകപ്പിൽ ടീമിനെ അയക്കുമോ എന്ന കാര്യത്തിൽ ഉടൻ തീരുമാനം പറയണമെന്ന് ഐസിസി അന്ത്യശാസനം നൽകി.
തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയ്ക്ക് പുറത്തെ വേദിയിൽ നടത്തണമെന്നും ഗ്രൂപ്പ് മാറ്റണമെന്നുമാണ് ബംഗ്ലാദേശിന്റെ ആവശ്യം. എന്നാൽ ഇതിനോട് ഐസിസി ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല. അതേസമയം ബംഗ്ലാദേശ് വിട്ടു നിൽക്കുകയാണെങ്കിൽ സ്കോട്ട്ലൻഡ് എത്തുമെന്നും റിപ്പോർട്ടുകളുണ്ട്.
വിഷയത്തിൽ പിന്തുണ തേടി ബംഗ്ലദേശ് സർക്കാർ പാക്കിസ്ഥാനെ സമീപിച്ചു. ബംഗ്ലദേശിന്റെ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ലോകകപ്പിൽനിന്നും പാക്കിസ്ഥാനും പിന്മാറുമെന്ന് ബിസിബി വൃത്തങ്ങൾ പറഞ്ഞു. ബംഗ്ലദേശ് പറയുന്നതുപോലെയൊരു സുരക്ഷാ ഭീഷണി ഇന്ത്യയിൽ ഇല്ലെന്ന് ഐസിസി വ്യക്തമാക്കി.
ലോകകപ്പ് ആരംഭിക്കുന്നതിന് ഇനി വെറും മൂന്നാഴ്ച മാത്രം ശേഷിക്കെ എത്രയും പെട്ടെന്ന് തീരുമാനം അറിയിക്കണമെന്ന് ഐസിസി നിർദേശം നൽകിയിരിക്കുന്നത്.
Sports
ധാക്ക: ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് വീണ്ടും ആവശ്യപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. ശ്രീലങ്കയിൽ മത്സരങ്ങൾ കളിക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും ഐസിസി ഈ നിർദേശം തള്ളിയതോടെയാണ് ബിസിബി വീണ്ടും രംഗത്തെത്തിയത്.
തങ്ങൾക്ക് ടൂർണമെന്റിൽ കളിക്കാൻ താത്പര്യമുണ്ടെങ്കിലും രാജ്യത്തിന്റെ അന്തസ് കളഞ്ഞ് ലോകകപ്പ് കളിക്കാനില്ലെന്ന് ബംഗ്ലാദേശ് സർക്കാരിലെ സ്പോർട്സ് അഡ്വൈസറായ ആസിഫ് നസ്രുൾ വ്യക്തമാക്കി. ഐസിസിക്ക് ഇന്ത്യയിലെ സാഹചര്യം പൂർണമായും മനസിലായിട്ടില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രസിഡന്റും പറഞ്ഞു.
അടുത്ത മാസം തുടങ്ങുന്ന ടി20 ലോകകപ്പില്‍ ബംഗ്ലാദേശിന്റെ മൂന്ന് മത്സരങ്ങള്‍ക്ക് കോല്‍ക്കത്ത ഈഡന് ഗാര്‍ഡന്‍സാണ് വേദിയാവുന്നത്. അവസാന ഗ്രൂപ്പ് മത്സരം മുംബൈയിലുമാണ് നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
Sports
2026ൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള 15 അംഗ അഫ്ഗാനിസ്ഥാൻ ടീമിനെ റാഷിദ് ഖാൻ നയിക്കും.
പരിക്കിൽനിന്ന് മുക്തരായ ഗുൽബാദിൻ നായിബും നവീൻ ഉൾ ഹഖും പരിചയസന്പന്നനായ ഫസൽഹഖ് ഫാറൂഖിയും അഫ്ഗാൻ ടീമിൽ തിരിച്ചെത്തി. പൂൾ ഡി ഗ്രൂപ്പിലാണ് അഫ്ഗാനിസ്ഥാൻ മത്സരിക്കുക.